ചൂട് കാരണം ആർക്കും അടുക്കാൻ പറ്റിയില്ല, അവർ ഓട്ടോയുടെ അടിയിലായിപ്പോയി, രണ്ടുപേരുടെ മരണത്തിൽ നടുങ്ങി നാട്

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ ‍ഞെട്ടിയിരിക്കുകയാണ് നാട്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിൽ ഇന്നലെ വെെകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ഭാഗത്തേക്ക് എത്തിയ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയായിരുന്നു അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ ലീക്കായതിനെ തുടർന്ന് തീപിടുത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.

അപകടത്തിൽപ്പെട്ട ഉടൻ തീ ആളിക്കത്തിയതിനാൽ ആർക്കും ഓട്ടോയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടമുണ്ടാക്കിയ ഇതേ ബസ് ഇതേ സ്ഥലത്ത് വെച്ച് മുമ്പും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. മരിച്ച അഭിലാഷിന്റെ സഹോദരിയുടെ ആറാം മൈലിലിലുള്ള വീട്ടിൽ വന്നതിന് ശേഷം തിരികെ പോകുന്ന സമയത്താണ് അപകടമുണ്ടായത്. അഭിലാഷിന് മൂന്ന് മക്കളുണ്ട്. സജീഷ് തൊഴിലാളിയാണ്.

അതേസമയം ഓട്ടോ മറിഞ്ഞ സമയത്ത് ഇരുവരും ഓട്ടോയുടെ അടിയിലായിപ്പോയി. ഓട്ടോ മറിഞ്ഞ ഉടൻ തന്നെ തീ ആളിക്കത്തിയെന്നും നാട്ടുകാർ പറഞ്ഞു. ഇതോടെ തീയുടെ ചൂടുമൂലം ആർക്കും അടുക്കാനും സാധിച്ചില്ല. വാഹനത്തിൽ ആളിരിക്കെ തന്നെ തീ ആളി കത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്താൻ വൈകിയതായാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് തൊട്ടടുത്തുള്ള സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് തീയണച്ചത്. പിന്നീട് ഫയർഫോഴ്‌സ് എത്തി തീയണച്ചതിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്. ഇരുവരെയും കത്തിക്കരിഞ്ഞ അവസ്ഥയിലാണ് പുറത്തെടുത്തത്.