ഉദ്ഘാടനചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

പാലക്കാട്: തൃശൂര്‍-പാലക്കാട് പാതയിലെ കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 15ന് അറിയിച്ചിരുന്നു. തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയായിരുന്നു. ഇതിന് പിറകെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി കൂടെ ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. കുതിരാനില്‍ ഒരു തുരങ്കത്തില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു.

“നമ്മള്‍ ഇന്ന് കേരളത്തിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, ഇത് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ഉള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തും. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,” ഗഡ്കരി കുറിച്ചു.