ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം, കാരണം തിരക്കി രാഹുൽ ഗാന്ധി അമേഠിയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പി ലേറ്റ കനത്ത പരാജയം പഠിക്കാൻ രാഹുൽ ഗാന്ധി അമേഠിയിലേക്ക്. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുൽ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവർത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങൾ നേരിട്ടറിയുകയാണ് ഉദ്ദേശ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു. പ്രിയങ്കാഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും.

അമേഠിയിലെ തോൽവിയുടെ കാരണം മനസിലാക്കാൻ റായ്ബറേലിയിലെ പ്രതിനിധി കെ.എൽ. ശർമയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈർ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്‌വാദി പാർട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണം മൂലമാണ് തോൽവി സംഭവിച്ചതെന്നാണ് ഇവർ വ്യക്തമാക്കിയത്. എന്നാൽ ഇരുപാർട്ടികളും ഇത്തവണ അമേഠിയിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇതോടെയാണ് തോൽവിയെക്കുറിച്ച് നേരിട്ട് പഠിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്.