ശാരീരികമായ ചില സംവരണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു രീതിയിലുമുള്ള മുന്‍ഗണനയും സ്ത്രീയ്ക്ക് വേണ്ട, രജീഷ വിജയന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജീഷ വിജയന്‍. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു രജീഷയുടെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തി. ഇപ്പോള്‍ സ്ത്രീ സമത്വത്തെ കുറിച്ചുള്ള തന്റെ വീക്ഷണം പറഞ്ഞിരിക്കുകയാണ് നടി.

സ്ത്രീ ആയത് കൊണ്ട് തന്നെ സംവരണം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്നും രജീഷ വിജയന്‍ വ്യക്തമാക്കുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരം തന്റെ നിലപാടുകളെയും കാഴ്ചപ്പാടുകളെയും കുറിച്ച് മനസ് തുറന്നത്.

രജീഷയുടെ വാക്കുകള്‍ ഇങ്ങനെ;

‘ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഫെമിനിസത്തിന് പല നിര്‍വചനങ്ങളുണ്ട്. ഞാന്‍ കാണുന്നത് എല്ലാ രീതിയിലുമുള്ള സ്ത്രീയുടെ സമത്വത്തെയാണ്. സ്ത്രീ ആയത് കൊണ്ട് തന്നെ സംവരണം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ ഒരു ബസില്‍ ഗര്‍ഭിണി കയറുമ്പോള്‍ അവര്‍ക്ക് ഒരു സീറ്റ് വേണമെന്നുള്ളത് അത്യാവശ്യമാണ്. കാരണം അവളുടെ ഉദരത്തില്‍ ഒരു ജീവന്‍ കൂടി ഉള്ളത് കൊണ്ട് മാത്രം.

പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ കായിക ക്ഷമത നന്നേ കുറവാണ്. ശാരീരികമായ ചില സംവരണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു രീതിയിലുമുള്ള മുന്‍ഗണനയും സ്ത്രീയ്ക്ക് വേണ്ട. ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെയാണ് സ്ത്രീകള്‍ക്ക് ചില പ്രത്യേകമായ പരിഗണനകള്‍ കൊടുക്കേണ്ടത്. അത് കൊണ്ട് പുരുഷനും സ്ത്രീയും തമ്മില്‍ ഒരു വിവേചനത്തിന്റെയും ആവശ്യമില്ല. അതാണ് ഞാന്‍ വിശ്വസിക്കുന്ന ഫെമിനിസവും സമത്വവും.’