ചെന്നൈ . തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതോടെ പ്രകോപിതനായി വിറളി പിടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്നാണ് ബി ജെ പി യോട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വെല്ലു വിളി. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പ് എന്നാണ് തമിഴ്‍നാട്ടിലെ വെറും പ്രാദേശിക പാർട്ടിയുടെ തലപ്പത്തിരുന്നു സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന കാര്യം ഇന്നറിയാനിരിക്കെയാണ്, തമിഴ്നാട് സർക്കാർ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ച് കൂടുതൽ അറസ്റ്റുകൾ ഉണ്ടാവാതെ രക്ഷ ഉണ്ടാക്കിയിരിക്കുന്നത്. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കുന്നുണ്ട്.
മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനം ആണെന്നും പാർട്ടി അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇഡി പറഞ്ഞിട്ടുള്ളത്.
17 മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം, ബുധനാഴ്ച പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോർട്ട് ആശുപത്രി ഇതിനിടെ പെട്ടെന്ന് പുറത്ത് വിടുകയായിരുന്നു.
മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് വളരെ ആസൂത്രിതമായി തമിഴ്നാട് സർക്കാർ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണിത്. സംസ്ഥാന സർക്കാരിന്റെ അനുമതിയോ കോടതി നിർദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ലെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. കേരളം അടക്കം 10 സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിൻവലിച്ചിരുന്നു. തമിഴ്നാട്ടിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണ ഇടപെടലുകൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ വർധിച്ചതോടെയാണ് ഈ നടപടി.