സാങ്കേതിക പ്രശ്‌നങ്ങൾ, ബോയിംഗ് സ്റ്റാർലൈനറിന്റെ മടക്കയാത്ര മാറ്റി, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

ന്യൂയോർക്ക്: ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുപോയ(ഐ.എസ്.എസ്.) ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്രവൈകും. ചില സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് മടക്കയാത്ര നീട്ടിവച്ചിരിക്കുന്നത്. എന്നാൽ പുതിയ തിയതിയും നാസ പുറത്ത് വിട്ടിട്ടില്ല.

ഈ മാസം 26നായിരുന്നു സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര നിശ്ചയിച്ചിരുന്നത്. ആറുമണിക്കൂറെടുത്താണ് പേടകം തിരിച്ചിറങ്ങുക. പാരച്യൂട്ടുകളുപയോഗിച്ച് ന്യൂമെസ്കിക്കോയിലെ യുടാ മരുഭൂമിയിൽയാത്രികർ ഇറങ്ങും. സാങ്കേതികത്തകരാറുകളെത്തുടർന്ന് ഒട്ടേറെത്തവണ മാറ്റിവെച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ഐ.എസ്.എസിലേക്ക് പോയത്. യാത്രാമധ്യേ ഹീലിയം വാതകം ചോർന്നതടക്കമുള്ള പ്രശ്നങ്ങളെ അതിജീവിച്ചായിരുന്നു നിലയത്തിലെത്തിയത്.

മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണദൗത്യവും നാസയുടെ ആദ്യ ബഹിരാകാശ വാണിജ്യദൗത്യവുമാണിത്. 2019ന് ശേഷം രണ്ട് തവണ ബഹിരാകാശ യാത്രികർ ഇല്ലാതെ പേടകം ക്രൂഡ് ടെസ്റ്റ് നടത്തിയിരുന്നു. ആറാം തിയതിയാണ് പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്തത്. സ്റ്റാർലൈനറിന്റെ അൺഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടമാണെന്നാണ് നാസ വിശദീകരിക്കുന്നത്.

വാൽവിൽ കണ്ടെത്തിയ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമെല്ലാം മടക്കയാത്രയ്‌ക്ക് തടസമായി നിൽക്കുന്നുണ്ട്. തിരികെ മടങ്ങുന്നതിന് മുൻപായി പേടകം പൂർണമായും പരിശോധിക്കണം. യാത്രയ്‌ക്ക് പൂർണ സന്നദ്ധമാണോ എന്ന് ഈ അവസരത്തിൽ കണ്ടെത്താനാകും. ത്രസ്റ്ററുകൾക്ക് നേരിട്ട തകരാറുകൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായാണ് വിവരം.