ഇറാനില്‍ വിമാനത്തിന് നേരെ സുരക്ഷാഭീഷണി, ജര്‍മനിയിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങി

 

ബെര്‍ലിന്‍ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നുള്ള വിമാനത്തിനുനേരെ സുരക്ഷാഭീഷണി. പിന്നാലെ ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇറാന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫെഡറല്‍ പോലീസിന് ഇ-മെയില്‍ ലഭിക്കുന്നത്. പിന്നാലെ യാത്രക്കാരെയും ജീവനക്കാരെയും ഉൾപ്പടെ പുറത്തിറക്കി പരിശോധന നടത്തി.

ഭീഷണിയെത്തുടര്‍ന്ന് 90 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങി.
സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഹാംബര്‍ഗ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെ അധികൃതര്‍ ഇക്കാര്യം അറിയിച്ചു
ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി.) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.