തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ഹൃദയാഘാതത്തിന്റെ കാരണം അറിയാന്‍ വിശദമായ ശാസ്ത്രീയ പരിശോധന വേണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലയിരുത്തലുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യക്തമാകാന്‍ കൂടുതല്‍ ശാത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ടെനന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന നാട്ടുകാര്‍ ആരോപിച്ചതോടെ സബ്കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. സുരേഷിന്റെ ബന്ധുക്കളുടെ സാനിധ്യത്തിവായിരുന്നു ഇന്‍ക്വസ്റ്റ് നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നാഗ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം പോസ്റ്റുമോര്‍ട്ടം നടത്തി.