മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ഇംഫാല്‍. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം സംഘര്‍ഷത്തിലെ ഗൂഡാലോചനയടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപരിഹാരത്തിലെ 5 ലക്ഷം കേന്ദ്രസര്‍ക്കാരും നല്‍കും. ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാന സമിതി രൂപീകരിക്കും. സമാധാനം പാലിക്കുമെന്ന് മെയ്തികളും കുക്കികളും ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം സംഘര്‍ഷം ഉണ്ടാക്കിയവരെ വെറുതെ വിടില്ലെന്നും തെറ്റിദ്ധാരണ നീക്കുവാനുള്ള ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും. പരീക്ഷകള്‍ മുടങ്ങുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണമായിരിക്കും നടത്തുക. അക്രമികള്‍ സുരക്ഷ സൈനികരുടെ പക്കല്‍ നിന്നും കവര്‍ന്ന ആയുധങ്ങള്‍ തിരികെ നല്‍കണം അല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.