കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് 12 വയസുകാരൻ മരിച്ച സംഭവം ; വിഷം കലർത്തിയത് ബന്ധു, അറസ്റ്റ്

കൊയിലാണ്ടി: 12 വയസുകാരൻ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സംഭവം കൊലപാകതമെന്ന് പോലീസ്. കോഴിക്കോട് അരിക്കുളത്ത് കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധു അറസ്റ്റിലായി. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് ആദ്യം തന്നെ സംശയം ഉണ്ടായിരുന്നു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്.

ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. പിന്നാലെ ഛര്‍ദിയുണ്ടാവുകയും അവശനിലയിലുമായി.
പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.

ഒട്ടേറെ പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്. പ്രതിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകു. വീട്ടുകാരെ മുഴുവൻ കൊലപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്നും സംശയം ഉണ്ട്.