തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, വീട്ടുകാരിൽ നിന്ന് ഭീഷണി, വീണ്ടും വീഡിയോയുമായി പന്തീരാങ്കാവ് കേസിലെ യുവതി

കോഴിക്കോട് : സംസഥാനത്തെ ഞെട്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. വീട്ടുകാരെ തള്ളിപ്പറഞ്ഞുകൊണ്ട് യുവതി വീഡിയോയുമായി വീണ്ടും രംഗത്തെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താന്‍ സുരക്ഷിതയാണെന്നുമാണ് പുതിയ വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തേ പുറത്തുവിട്ട വീഡിയോ ചെയ്തത് ആരുടേയും നിര്‍ബന്ധപ്രകാരമല്ല എന്ന് പറഞ്ഞ യുവതി, അന്വേഷണ ചുമതലയുള്ള എ.സി.പിയെ വിളിച്ച് സത്യം പറഞ്ഞിരുന്നതായും വീഡിയോയിൽ പറയുന്നു.

‘ഞാന്‍ സുരക്ഷിതയാണ്. എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടൊന്നുമില്ല. ആരുടേയും ഭീഷണി പ്രകാരമല്ല ഞാന്‍ അങ്ങനൊരു വീഡിയോ പുറത്തുവിട്ടത്. എന്റെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ്. ഒരു സമാധാനം കിട്ടുന്നില്ല. മൊത്തത്തിലൊരു പ്രഷറ് കാരണം എനിക്ക് എല്ലാവരില്‍ നിന്നും കുറച്ചുദിവസം മാറിനില്‍ക്കാന്‍ തോന്നി. എനിക്കറിയാം ഒത്തിരി വൈകിപ്പോയി എന്ന്. ഇപ്പോഴെങ്കിലും സത്യങ്ങള്‍ തുറന്നുപറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യുന്നത്.’ -യുവതി പുതിയ വീഡിയോയില്‍ പറഞ്ഞു.

‘എന്റെ വീട്ടില്‍ നിന്ന് സത്യങ്ങള്‍ തുറന്നുപറയുന്ന വീഡിയോ പുറത്തുവിടാനുള്ള സാഹചര്യം ഒരിക്കലുമുണ്ടാകില്ല. എനിക്കവിടെ നിന്ന് വധഭീഷണി പോലുമുണ്ടായതാണ്. നല്ല പ്രഷറ് കാരണമാണ് എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്.’ -യുവതി തുടര്‍ന്നു. പുതിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചു.