സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ : ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്.

പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കേയാണ് വിക്ഷേപണം മാറ്റിവച്ചത്.
മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സ്റ്റാർലൈനറിന്റെ പ്രഥമ മനുഷ്യ ദൗത്യമാണ് മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് ആറിനും വിക്ഷേപണം മാറ്റി വച്ചിരുന്നു. അന്നും വിക്ഷേപണത്തിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. നേരത്തെ 2019-ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂവില്ലാതെ സ്റ്റാർലൈനർ അയക്കാനുള്ള ബോയിം​ഗിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.