വൻമരം കടപുഴകി വീണു, വാഹനങ്ങൾ തകർന്നു, ​സംഭവം തൃശ്ശൂരിൽ

തൃശ്ശൂര്‍ : തൃശ്ശൂർ ന​ഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

മരം വീണതോടെ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണുത്തി മേഖലയില്‍ നിന്നും തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്. അ​ഗ്നിരക്ഷാസേനാ അം​ഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ. അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനു അരികെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന എറണാകുളം ജില്ലയിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. എറണാകുളം, തൃശൂർ ജില്ലകളിൽ വ്യാഴാഴ്ച അതിതീവ്രമഴയാണ് ലഭിച്ചത്. എറണാകുളത്ത് ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യുനമർദ്ദമായി മാറി. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ചു ഇന്ന് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. മെയ് 25ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് ബംഗ്ലാദേശ് – സമീപ പശ്ചിമബംഗാൾ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മെയ് 26നു വൈകിട്ടോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.