മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ എത്തിയത് 30 ലക്ഷം പേർ; നടവരവ് 222 കോടി

പത്തനംതിട്ട. രണ്ടുവര്‍ഷം നീണ്ട കോവിഡ് കാലത്തിന് ശേഷം ശബരിമലയിൽ അയ്യപ്പനെ കാണാന്‍ തീർഥാടകർ കൂട്ടത്തോടെ എത്തിയത് വഴി ശബരിമലയുടെ നടവരവ് വര്‍ധിച്ചു. ഇതുവരെ 222 കോടി രൂപയാണ് നടവരവായി മാത്രം ലഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ 222 കോടി 98, 70, 250 രൂപ നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ പറയുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം ചൊവ്വാഴ്ച അവസാനിക്കുകയാണ്.

ശബരിമലയില്‍ ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ എത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നടവരവായി 222 കോടിയും കാണിക്കയായി 70 കോടിയും ലഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.

മണ്ഡലകാലം തുടങ്ങിയത് മുതല്‍ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഒരു ദിവസം ഒരുലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിന് എത്തുകയാണ് ഉണ്ടായത്. തിരക്ക് അനിയന്ത്രിതമായതോടെ, ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈക്കോടതി വരെ ഇടപെവേണ്ടി വന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും വെര്‍ച്വല്‍ ക്യൂവിലൂടെ വരുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയാണ് ഉണ്ടായത്.

അതേസമയം, ആറന്മുള ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ നടക്കുക. തിരുവിതാംകൂര്‍ രാജകുടുംബം അയ്യപ്പന് സമര്‍പ്പിച്ച തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രധാന പ്രത്യേകത. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തൂകയുള്ളൂ. മൂന്ന് ദിവസം മുമ്പാണ് ആറന്‍മുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ചൊവ്വാഴ്ച രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കുകയാണ്.