ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയ പിതാവിൽ നിന്നാണ് കുഞ്ഞിനും രോഗ ബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉത്തരാഖണ്ഡിലാണ് സംഭവം.പരിശോധനയിൽ ഇയാളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിൽ കഴിയുന്ന പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാൾ. കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിലാണ് കുഞ്ഞ് ക്വാറന്റൈനിലാണുള്ളത്.
രാജ്യത്ത് 991 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 43 പേര്‍. ആകെ രോഗബാധിതര്‍ 14,378 ആണ്. 4921 പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മുംബൈയില്‍ സ്ഥിതി അതീവഗരുതരം. ഒരു മലയാളി ഡോക്ടറും 28 മലയാളി നഴ്സുമാരും ഉള്‍പ്പടെ 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹോസ്പിറ്റലില്‍ 11റസിഡന്റ് ഡോക്ടര്‍മാര്‍ക്കും രോഗമുണ്ട്. ആശങ്കയുയര്‍ത്തി 21 നാവികരും കോവിഡ് പോസിറ്റീവായി. 201 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 3325 രോഗികളുണ്ട്.
ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് വീണ്ടും ഇരയാവുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. മുംബൈ ജസ് ലോക്ക് ആശുപത്രിയിലെ 26 മലയാളി നഴ്സുമാര്‍ ഉള്‍പ്പടെ 31പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലുള്ള ആശുപത്രി ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് എല്ലാവരും. കോവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്ന ഒരു നഴ്സിനെ ക്വാറന്റീന്‍ ചെയ്യാതെ ഹോസ്റ്ററ്റലിലേക്ക് അയച്ചതാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോപണം.