ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം ഇപ്പോള്‍ യമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം.അമ്മക്കും കുടുംബത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. ഇപ്പോൾ കുടുംബം യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്കി.
യമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ യമൻ കോടതി വധശിക്ഷക്ക് ശിക്ഷിച്ചത്. സൻആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. നിയമ പ്രകാരമുളള ബ്ലഡ് മണി കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഈ ചര്‍ച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും, മകള്‍ മിഷേല്‍ ടോമി തോമസും യമന്‍ സന്ദര്‍ശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ നിമിഷ പ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യമനയിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ല. എന്നാല്‍ നിമിഷ പ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കത്തിൽ വ്യക്തമാക്കി.
വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ നല്കിയ അപ്പീല്‍ നവംബര്‍ 13 ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതിയും തള്ളിയിരുന്നു. ഇതിന് എതിരെ നല്കിയ അപ്പീലാണ് യമന്‍ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്.