കൊച്ചി . ദുബായില്‍ നിന്ന് കേരളത്തിലേക്ക് വിദേശ പാഴ്‌സല്‍ വഴി നടന്നു വന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ( ഡിആര്‍ഐ) ആണ് ഇയാളെ പിടികൂടിയിട്ടുള്ളത്.
സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശപാഴ്‌സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ഡിആര്‍ഐക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ദുബായില്‍ നിന്ന് വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച മൂന്നര കോടിയുടെ സ്വര്‍ണം അടുത്തിടെ പിടികൂടിയിരുന്നതാണ്. കോഴിക്കോട് സബ് പോസ്റ്റ് ഓഫീസില്‍ സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ ആണ് സംഭവത്തിൽ അറസ്റ്റിലാകുന്നത്.
അടുക്കളയിലേക്കുള്ള പാത്രങ്ങള്‍, തേപ്പുപെട്ടി തുടങ്ങിയവയുടെ ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ഇവിടെ നിന്നും ക്ലിയറന്‍സ് നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു പതിവ്. അറസ്റ്റിലായ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിച്ചത്. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തുന്ന വിദേശ പാഴ്‌സലുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയിരുന്നത് അറസ്റ്റിലായ അശുതോഷാണ്.
വിദേശത്തു നിന്നും സ്വര്‍ണം അടങ്ങിയ പാഴ്‌സലുകളുടെ വിവരം സംഘം അശുതോഷിന് ആദ്യം കൈമാറിയിരുന്നത്. ഇത് മറ്റ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ക്ലിയറന്‍സ് നല്‍കി സുരക്ഷിതമായി അയക്കേണ്ട ഉത്തരവാദിത്തമായിരുന്നു അശുതോഷിനെ സ്വര്‍ണക്കടത്തുസംഘം ഏല്‍പ്പിച്ച് നിർവഹിപ്പിച്ചിരുന്നത്.