പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്; 84 സീറ്റുകളില്‍ ലീഡ്‌

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്. നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസ് 17 സീറ്റിലും ബി.ജെ.പി നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. പഞ്ചാബില്‍ ആം ആദ്മി 60 മുതല്‍ 84 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാദ് സര്‍വേ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റിലാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്.