പണത്തിന്റെ ഹുങ്കിലാണ് അഭയ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്- അടയ്ക്ക രാജു

സിസ്റ്റർ അഭയ കേസിൽ ജീവ പര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊലയാളികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടയ്ക്ക രാജു. താൻ കോടതിയിൽ നൽകിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ കൂടിയാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. ഇപ്പോൾ പണത്തിന്റെ ഹുങ്കിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പണമുള്ളവർക്ക് എന്തുമാകാമെന്ന സ്ഥിതിയാണെന്ന് അടയ്ക്ക രാജു പറഞ്ഞു. കേസിലെ സത്യം ഇനിയും എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും പ്രതികളെ അവിടെ വച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും അടയ്ക്ക രാജു പറഞ്ഞു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരുടെ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

ജാമ്യ വ്യവസ്ഥ പ്രകാരം, അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് എന്ന ഉപാധിയും കോടതി വെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നും പ്രതികൾ വാദിച്ചു.

കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാംപ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബർ 23 ന് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നത്. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഇവർ ചോദ്യം ചെയ്യുകയുണ്ടായി.

സിബിഐ കോടതിയുടെ ശിക്ഷാവിധി സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് വിചാരണ ഉൾപ്പെടെയുള്ള നടപടികൾ നീതിപൂർവകമല്ലെന്നും പ്രതികൾ ആരോപണം ഉന്നയിച്ചിരുന്നു. 28 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് സിബിഐ കോടതി പ്രതികളെ ശിക്ഷിക്കുന്നത്.

1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഡിസംബർ 23-ന് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമായിരുന്നു അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കോടതി കണ്ടെത്തുന്നത്.