തുറമുഖ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കുന്നതിനു സംസ്ഥാന സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. നഷ്‌ടത്തിന്റെ കണക്കുകൾ നിരത്തിയാണ്, സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദാനി ഗ്രൂപ്പ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

സമരം മൂലം കല്ലുകൊണ്ടുവരാനോ നിർമാണം നടത്താനോ കഴിയുന്നില്ല. അൻപത്തിമൂന്ന് ദിവസമായി പദ്ധതിയുടെ നിർമാണ പ്രവർത്തനം പൂർണമായി മുടങ്ങിയിരിക്കുന്നു. തുറമുഖ നിർമാണത്തിൽ ഇതുവരെ നൂറ് കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. സമരത്തിന്റെ പ്രത്യാഘാതം ആറ് മാസത്തോളമായി പദ്ധതിയെ ബാധിക്കുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അത് ഇതുവരെ ഉണ്ടായില്ല. കേസ് അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഇതിനിടെ, അദാനി ഗ്രൂപ്പിന്റെ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടി വരുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിക്കുകയുണ്ടയി. എന്ത് വിട്ടുവീഴ്ചകൾ ചെയ്തും വിഴിഞ്ഞത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സമരസമിതിയുമായും കമ്പനിയുമായും ചർച്ച നടത്തുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ ഒരു സ്വകാര്യ ചാനലിനോട് പറയുകയുണ്ടായി.

നേരത്തെ 2023 മെയ് മാസത്തിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിക്കുന്നത്.