പുതിയ സർക്കാർ രൂപീകരിച്ചതിൽ അഭിമാനം, മൂന്നാം മോദി സർക്കാരിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

മൂന്നാം മോദി സർക്കാരിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര. ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും പുതിയ പദം പ്രധാനമാണെന്ന് തെളിയിക്കാൻ സാധിക്കട്ടെയെന്ന് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം, ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടത്തി. തടസ്സങ്ങളൊന്നുമില്ലാതെ പുതിയ സർക്കാർ രൂപീകരിച്ചതിൽ അഭിമാനം. സുപ്രധാന സമ്മതിദാനാവകാശം വിനിയോഗിച്ചതിന് വോട്ടർമാർക്ക് അഭിനന്ദനങ്ങളെന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ അദേഹം പറഞ്ഞു.

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 30 ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും സഹമന്ത്രി സ്ഥാനത്തേക്കാണ് പരിഗണിച്ചത്. 30 ക്യാബിനറ്റ് മന്ത്രിമാർ 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 36 സഹമന്ത്രിമാർ ഉൾപ്പെടെ 72 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാൽ ഇവരുടെ വകുപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുകയാണ്. ബിജെപിയിൽ നിന്ന് 36 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും അധികാരം ഏറ്റു. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപിക്ക് നൽകിയിരിക്കുന്നത്. രണ്ട് ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ നാലു വനിതകൾ മന്ത്രിസഭയിൽ ഉണ്ട്. ഏഴ് മുന്‍ മുഖ്യമന്ത്രിമാരും പുതിയ സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്തു.

രണ്ടാം മോദി സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്ത് മന്ത്രിമാരെ നിലനിർത്തിയാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. അമിത് ഷാ, രാജനാഥ് സിംഗ്, നിർമ്മലാ സീത രാമൻ, ഡോ: എസ് ജയശങ്കർ, നിതിൻ ഗഡ്ക്കരി, പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, അശ്വനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ് കിരൺ റിജിജു എന്നിവർ ഇത്തവണയും മന്ത്രിസഭയിൽ സ്ഥാനം പിടിച്ചു.