തിരുവനന്തപുരം. ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തന്റെ അവസാനത്തെ ശ്വാസം വരെയും ബിജെപിയുടെ നിലപാടുകള്‍ക്കെതിരെ താന്‍ ശബ്ദം ഉയര്‍ത്തുമെന്ന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന വിഷയത്തില്‍ എകെ ആന്റണി പ്രതികരിച്ചു. ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്ന് പോകുന്നത്.
ഇനി താന്‍ എത്രനാള്‍ ജീവിച്ചാലും അത് കൊണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ഇനി താന്‍ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. കേന്ദ്ര മന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെയും സന്നിധ്യത്തിൽ ഡൽഹിയിലെ ബീജെപി ആസ്ഥാനത്ത് എത്തിയാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്.
അനിൽ ആന്റണി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ബിബിസിയുടെ നരേന്ദ്ര മോദി ഡോക്യുമന്ററിക്കെതിരെ അനിൽ ആന്റണി രംഗത്തെത്തിയത് വിവാദമായിരുന്നു. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു.