മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. നമുക്ക് ആരുമല്ലാത്ത രണ്ടുപ്പേർ പരസ്പര സമ്മത പ്രകാരം കല്യാണം കഴിച്ചാൽ അതിൽ അവരുടെ പ്രായമോ, നിറമോ, ലുക്കോ, ജാതിയോ, മതമോ, പണമോ, പ്രതാപമോ കൊണ്ടുള്ള അവർക്കില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് എന്തിനാണ് നിങ്ങൾ വേവലാതിപ്പെടുന്നത്? ഒരാളുടെ സ്വകാര്യ ജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷര-പ്രബുദ്ധ സമൂഹമെന്നും. കഷ്ടം എന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

അന്ന് സത്യഭാമയെ മര്യാദ പഠിപ്പിക്കാൻ ക്യൂ നിന്ന പ്രബുദ്ധ പുരുഷൂസ് ഒക്കെ ഇവിടെ കമോൺ. ആ അഴുകിയ സൗന്ദര്യബോധം സത്യഭാമയുടെ മാത്രം കുത്തകയായിരുന്നില്ല. അത് മൊത്തമായും ചില്ലറയായും അടങ്കൽ എടുത്ത സത്യനാഥന്മാരും കൂടി ചേരുന്ന സമൂഹമാണ് പ്രബുദ്ധ മല്ലൂസ്. അല്ലെങ്കിലും മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ – അവറ്റകളെ മലയാളിയെന്ന സംജ്ഞ കൊണ്ട് അടയാളപ്പെടുത്തുന്നു.

ഇന്ന് ഈ വിഭാഗം പായ വിരിച്ചു കിടന്നത് നടി മീരയുടെ വിവാഹ വാർത്തയ്ക്ക് താഴെയായിരുന്നു. അതിനു മുമ്പ് ചെമ്പൻ വിനോദിൻ്റെയും അമൃതാ സുരേഷിൻ്റെയും മഹാലക്ഷ്മിയുടെയും ഒക്കെ കട്ടിലിനു കീഴെയായിരുന്നു .സ്വന്തം വീട്ടിലെ അടുപ്പിൻചോട്ടിൽ വരെ അമേദ്യം കുമിഞ്ഞുകിടന്നാലും അതിൽ ചവിട്ടി നിന്ന് അപ്പുറത്തെ ആളുടെ മുറ്റത്തെ കാക്ക കാഷ്ടത്തെ കുറ്റം പറയുന്നവൻ്റെ പേരാണ് കോമഡി – പ്രബുദ്ധ മലയാളി!

ഈ ഇന്ത്യാ മഹാരാജ്യത്ത് പതിനെട്ട് കഴിഞ്ഞ ഏതൊരു പെണ്ണിനും ഏതൊരു ആണിനെയും കെട്ടാമെന്നിരിക്കെ, കല്യാണമെന്നത് ഒരാളുടെ തീർത്തും സ്വകാര്യമായ തീരുമാനമാണെന്നിരിക്കെ അതിലൊക്കെ ഇടപെടാനും ജഡ്ജ് ചെയ്യാനും വേറൊരാൾക്ക് എന്തധികാരം? മനസ്സിലാവുന്നില്ല.

സ്വന്തം നൈരാശ്യം ആരാന്റെ നെഞ്ചത്ത് തീർക്കുന്ന ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളികൾ .പണ്ട് കലുങ്കുകളിലും ചായക്കടകളിൽ ഇരുന്നും തീർത്തിരുന്ന ഫ്രസ്ട്രേഷൻ അപ്പടി ഇന്ന് സോഷ്യൽ മീഡിയ വഴി തീർക്കുന്നു എന്നു മാത്രം. തങ്ങൾക്ക് കിട്ടാത്തത് അന്യന് കിട്ടുമ്പോഴുള്ള കണ്ണുകടിയെ അവൻ മറികടക്കുന്നത് ബോഡി ഷെയ്മിംഗ് കൊണ്ടാണ്. അല്ലെങ്കിൽ പെണ്ണിനെ പഴിച്ചുക്കൊണ്ട് കൊതിക്കെറുവ് പറയും. കിട്ടാത്ത മുന്തിരിക്ക് കേരളക്കരയിൽ എന്നും പുളി കൂടുതലാണ്.

മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവൻ്റെ ആ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഏതെങ്കിലും സ്ത്രീധന പീഡന മരണവാർത്ത വന്നാൽ പ്രബുദ്ധ മല്ലൂസ് അട്ടിപ്പേറ് കിടന്ന് വല്ലാണ്ട് ആകുലപ്പെട്ട് ഇങ്ങനെ പറയും- ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങി പ്പോരൂ കുട്ടികളെ എന്ന്. എന്നിട്ട് ഇങ്ങനെ ഇറങ്ങി വരുന്ന കുട്ടികൾ രണ്ടാമത് കെട്ടിയാലോ ഇതേ മല്ലൂസ് പറയും സെക്കൻഡ് ഹാൻഡ് ആൻഡ് യൂസ്ഡ് വണ്ടികൾ എന്ന്. സത്യഭാമ എന്ന സ്ത്രീയേ സൗന്ദര്യശാസ്ത്രം പഠിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങി നിരന്നു നിന്ന അതേ പ്രബുദ്ധരാണ് ഇന്ന് ഈ വിധം വെർബൽ ഡയേറിയ വാരി വിതറുന്നത്.

അന്യൻ്റെ പ്രണയത്തിൽ, അന്യൻ്റെ വൈവാഹിക ജീവിതത്തിൽ, അന്യൻ്റെ സ്വകാര്യതയിൽ ഒക്കെ കടന്നുക്കയറുന്നത് അവകാശം എന്ന ധാരണയാണ് പലർക്കും. അടുത്തൊരാളുടെ തെരഞ്ഞെടുപ്പിന്, ബന്ധത്തിന് ഒക്കെ എന്ത് സംഭവിച്ചാലും അത് അവരുടെ മാത്രം കാര്യമാണെന്നിരിക്കെ അതിൽ ഒളിഞ്ഞു നോക്കി സ്വന്തം frustration തീർക്കുന്നത് ഊളത്തരമാണ്. നമുക്ക് ആരുമല്ലാത്ത രണ്ടുപ്പേർ പരസ്പരസമ്മത പ്രകാരം കല്യാണം കഴിച്ചാൽ അതിൽ അവരുടെ പ്രായമോ, നിറമോ, ലുക്കോ, ജാതിയോ, മതമോ, പണമോ, പ്രതാപമോ കൊണ്ടുള്ള അവർക്കില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് എന്തിനാണ് നിങ്ങൾ വേവലാതിപ്പെടുന്നത്? ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷര-പ്രബുദ്ധ സമൂഹമെന്നും. കഷ്ടം!!