എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അബ്ദുള്ളക്കുട്ടി കണ്ടിരുന്നു.

മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാകുകയും ചെയ്തിട്ടുണ്ട്.