ഏഴാം തവണയും ബലോൻ ദ് ഓർ സ്വന്തമാക്കി ലയണൽ മെസി

ഫുട്ബോളിലെ വിഖ്യാത പുരസ്കാരമായ ബലോൻ ദ് ഓർ സ്വന്തമാക്കി ലയണൽ മെസി. അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി ഏഴാം തവണയാണ് ബലോൻ ദ് ഓർ സ്വന്തമാക്കുന്നത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് മെസി പുരസ്കാരത്തിന് അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടം പേരിലെഴുതിയിരുന്നു.

മെസി മറികടന്നത്ത് പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്‌കിയെയാണ്. കൂടുതൽ ഗോൾ നേടിയതിനുള്ള പുരസ്‍കാരം റോബർട്ട് ലെവൻഡോവ്സ്കിക്കാണ്. മെസിക്ക് നിർണായകമായത് കോപ അമേരിക്ക കിരീട നേട്ടമാണ്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു.

സ്‌പാനിഷ്‌ താരം അലക്സാൻഡ്രിയ പുറ്റേലാസാണ് മികച്ച വനിതാ താരം. മധ്യനിര താരമായ അലക്സിയ 26 ​ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്. ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ചെൽസിക്ക് എതിരെ നേടിയ ​ഗോളും ഇതിൽ ഉൾപ്പെടുന്നു. മികച്ച ഗോൾ കീപ്പറായി ഇറ്റാലിയൻ താരം ജിയാൻ ലൂഗി ഡൊണറൂമയും അർഹനായി.