ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍’ അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തി, ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധവുമായി എസ്എഫ്ഐ

മലപ്പുറം. കാലിക്കറ്റ് സര്‍വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ഗവർണ്ണറുടെ നിർദ്ദേശപ്രകാരം പൊലീസ് നീക്കിയതിനു പിന്നാലെ വീണ്ടും ബാനറുകൾ ഉയർത്തി. ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും മിണ്ടാതെ നിന്നോളണമെന്നും പൊലീസിനോട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആക്രോശിച്ചശേഷമാണ് ബാനര്‍ ബാരിക്കേഡിന് മുകളില്‍ ഉയര്‍ത്തിയത്. കൂടാതെ ഗവർണ്ണറുടെ കോലവും വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായി കത്തിച്ചു.

തടയാൻ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പി.എം.ആർഷോ പൊലീസിനെതിരെ തിരിഞ്ഞു. ‘‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’’ എന്നായിരുന്നു പൊലീസിനോട് ആർഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു.

ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉയർത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഗവർണർക്കെതിരെ ഉയരും.

സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. എന്നാൽ എസ്എഫ്ഐ അതിന് മുതിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ്, സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത്.’’– ആർഷോ പറഞ്ഞു.