തന്നെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍, ഭാര്യയും കൈയ്യൊഴിഞ്ഞു; ശക്തമായി തെളിവുകളെന്ന് കസ്റ്റംസ്‌

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് എതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ടിപി വധക്കേസ് പ്രതികളായ കൊടിസുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റുള്ളവവരുടെ മൊഴിയില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

ഭാര്യ അമല ഉള്‍പ്പെടെയുവര്‍ നല്‍കിയ മൊഴിയും അര്‍ജുന്‍ എതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. കാര്‍ വാങ്ങാന്‍ ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു പണ ഇടപാട് നടന്നിട്ടില്ലെന്ന് ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്ട്രോണിക് തെളിവുകള്‍ കിട്ടി. ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ നടത്തിയിരുന്നത്. നിയമ വിരുദ്ധമായ വരുമാനത്തിന്റെ തെളിവാണിത്. സ്വര്‍ണക്കടത്തിന്റെ ആസുത്രകന്‍ ആണ് അര്‍ജ്ജുന്‍ ആയങ്കിയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്. ഈ ബന്ധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്‍ക്കുന്ന പ്രതികള്‍ യുവാക്കളെ സ്വാധീനിക്കാനും ഇത് ഉപയോഗിച്ചു എന്നും കസ്റ്റംസ് ആരോപിക്കുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഏഴു ദിവസം കൂടി അര്‍ജുനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് കസ്റ്റംസിന്റെ ആവശ്യം.

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണവുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്ത് എത്തി. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. എന്നാല്‍ അര്‍ജുന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ ഷാഫിയെയും അര്‍ജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് അടുത്ത നീക്കം.