അർജുൻ ആയങ്കി 22 തവണയായി 17 കിലോയിലധികം കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു; കുരുവികളെ സ്വാധീനിക്കാനും സംഘം

അർജുൻ ആയങ്കി 22 തവണയായി 17 കിലോയിലധികം കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതായി കസ്റ്റംസ് കണ്ടെത്തൽ. ഇങ്ങിനെ ആറ് കോടിയിലധികം രൂപയുടെ സ്വർണം തട്ടിയെടുത്തതായി കസ്റ്റംസ് പറഞ്ഞു. തട്ടിയെടുത്തതിലേറെയും കൊടുവള്ളി സംഘത്തിന്റെ സ്വർണമാണെന്നാണ് നിലവിലുള്ള വിവരം.

വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെ കുരുവികൾ എന്നാണ് വിളിക്കുന്നത്. ഇവരെ സ്വാധീനിക്കാനും അർജുൻ ആയങ്കിക്ക് ഒരു സംഘം ഉണ്ടായിരുന്നു. ഡീലിംഗ് ഏജന്റുമാർ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. കള്ളക്കടത്ത് സംഘം നൽകുന്നതിന്റേ നാലിരട്ടി വരെ ആയിരുന്നു അർജുൻ ആയങ്കി കുരുവികൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഒറ്റുകാരായി മാറുന്ന കുരുവികൾക്ക് സംരക്ഷണവും ഈ സംഘം നൽകിയിരുന്നു. പൊതുവിൽ 18 നും 30 നും മധ്യേ പ്രായമുള്ള കുരുവികളെ ഒരു തവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക.