പെട്രോൾ നൽകിയില്ല, പമ്പ് പിടിച്ചെടുത്ത് ഫുൾ ടാങ്ക് അടിച്ച് സൈന്യം

കനത്ത മഴ ദുരിതം വിതച്ചിരിക്കുകയാണ് കേരളത്തിലെമ്പാടും. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന് കേരളത്തിലാണ്. വയനാട്ടിലെ മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് പക്ഷേ പമ്പുടമകള്‍ ഇന്ധനം നല്‍കിയില്ല.

കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്. മൈലേജ് വളരെ കുറവായ ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ആവശ്യമാണ്. അതിനാല്‍ തന്നെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പെട്രോള്‍ പമ്പുകളിലാണ് ഇന്ധനത്തിനായി സൈന്യം സമീപിച്ചത്.

എന്നാല്‍ പണം ലഭിക്കും എന്ന കാര്യത്തില്‍ ഗ്യാരണ്ടി ഇല്ലന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ മടിക്കുകയായിരുന്നു. രണ്ട് തവണ ഇന്ധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചുവെങ്കിലും പമ്പുടമകള്‍ തങ്ങളുടെ നിലപാടു മാറ്റിയില്ല. തുടര്‍ന്ന് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് വാഹനങ്ങളില്‍ എല്ലാം ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷമാണ് സൈന്യം മടങ്ങിയത്.