ഓട്ടോ ഡ്രൈവറും ഭാര്യയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കൊല്ലത്ത്

ചിതറ : ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ (54), ഭാര്യ ദിവ്യ (43) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണു വിവരം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് ഏഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു.

ദമ്പതികൾ ചിട്ടി നടത്തിയ വകയിൽ ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത സമ്മർദത്തിലായി.

മരിക്കുന്നതിനു മുൻപ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. പ്ലസ്ടു വിദ്യാർഥിനിയായ മകളുമുണ്ട്.