ഓരോന്നും കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു, ബാദുഷ

ജനപ്രിയ താരം ദിലീപിന് ഇന്ന് അമ്പത്തിനാലാം പിറന്നാൾ, കഴിഞ്ഞ ദിവസമായിരുന്നു മകൾ മഹാലക്ഷ്മിയുടെ ജന്മദിനം. ഒക്ടോബർ ദിലീപിനും കുടുംബത്തിനും ആഘോഷത്തിന്റെ മാസമാണ്. പ്രൊഡക്ഷൻ കൺട്രോളർ എംഎൻ ബാദുഷ ദിലീപിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിങ്ങനെ

പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യസിനിമ തന്നെ മനസിൽ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു. അന്നു മുതൽ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്നാൽ, അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജർ രവി സംവിധാനം നിർവഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചർ എന്ന സിനിമയിൽ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു. പാസഞ്ചർ കഴിഞ്ഞ് ഫിലിം സ്റ്റാർ. എന്നാൽ, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല. അവസരങ്ങൾ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു. അതിൽ ഞാൻ വളരെ വിഷമിച്ചിരുന്നു.

അവസാനം മൈ സാന്റ എന്ന സിനിമയിൽ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു. ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതും നടക്കാതെ പോയി.എന്നാൽ, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങൾ നിർമിക്കുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകൻ റാഫി) എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ. അങ്ങനെ ദിലീപേട്ടൻ എന്നെ വിളിച്ചു. ഞങ്ങൾ സിനിമ തുടങ്ങി. ഈ ജന്മദിനം ദിലീപേട്ടൻ ഞങ്ങൾക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്.
എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.