ഇറാന്‍-ഇറാക്ക് അതിര്‍ത്തി ഭീകര താവളങ്ങള്‍ക്കു നേരേ ബോംബ് വര്‍ഷിക്കാന്‍ ഉത്തരവിട്ട് ജോ ബൈഡന്‍

പ്രതിരോധത്തിന്റെ ഭാഗമായി ഇറാന്‍- ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ ബോംബിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഞായറാഴ്ച വൈകിട്ടാണ് മിലിട്ടറിക്ക് ഇതു സംബന്ധിച്ച് പ്രസിഡന്റ് ഉത്തരവ് നല്‍കിയത്. ഇറാന്‍ പിന്തുണയോടെ ഭീകരര്‍ യു.എ.വി ഏരിയയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കുനേരേ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ജോ ബൈഡന്‍ അധികാരത്തില്‍ കയറിയ ഉടനെ ഫെബ്രുവരിയില്‍ സിറിയയില്‍ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ക്ക് നേരേ വ്യോമാക്രമണത്തിന് ഉത്തരവിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ബൈഡന്‍ ബോംബാക്രമണത്തിന് ഉത്തരവിടുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് വൈകിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലും സിറിയയിലും ഭീകരരുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്കുനേരേയാണ് യു.എസ് ബോംബാക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കാര്‍ബിയും പ്രസ്താവനയില്‍ പറഞ്ഞു.

യു.എസ് പൗരന്മാരെ സംരക്ഷിക്കേണ്ടതുള്ളതിനാലാണ് ഇങ്ങനെയൊരു ഉത്തരവിടുന്നതെന്ന് ബൈഡന്‍ വിശദീകരിച്ചു. തുടര്‍ച്ചയായി ഇറാന്‍ പിന്തുണയോടെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ തകര്‍ക്കുക എന്നതും ബോംബാക്രമണത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നാഷണല്‍ നിയമമനുസരിച്ച് സ്വയം പ്രതിരോധിക്കുന്നതിന് അവകാശമുണ്ടെന്നാണ് പെന്റഗണ്‍ നല്‍കുന്ന വിശദീകരണം.