ബോംബെറിഞ്ഞത് സ്ഥലപരിചയം ഉള്ള ആൾ, ഒരു മിനിറ്റ് 32 സെക്കൻഡിൽ കൃത്യം നടത്തി.

 

തിരുവനന്തപുരം/ സ്ഥലപരിചയം ഉള്ള ആളാണ് എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞതെന്നു പോലീസ്. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിൽ. കൃത്യമായി ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിച്ച് ബോംബെറിയാനുമായി അക്രമി എടുത്തത്. സ്ഫോടക വസ്തു എറിഞ്ഞ രീതി വെച്ച് നോക്കുമ്പോൾ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തിൽ ബോംബെറിഞ്ഞ ആൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. ബോംബെറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയത് മറ്റു ആളുകളുടെ പങ്ക് ബലപ്പെടുത്തുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിനോട് ചേർന്നുള്ള കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽനിന്ന് ജനറൽ ഹോസ്പിറ്റൽ ജങ്ഷനിലേക്ക് പോകുന്ന പ്രധാന റോഡിൽ 100 മീറ്റർ ദൂരമാണ് എകെജി സെന്ററിലേക്ക് ഉള്ളത്. എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക് കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ ഒരു റോഡയാണ് ഉള്ളത്. എകെജി സെന്ററിന്റെ പ്രധാന കവാടത്തിനു മുന്നിൽനിന്ന് ഈ റോഡിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയ ഒരു ഇറക്കവും. ഇടറോഡിന്റെ തുടക്കത്തിൽ വലതുവശത്താണ് എകെജി സെന്ററിലെ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

കുന്നുകുഴി ഭാഗത്തുനിന്ന് ഇടറോഡിലൂടെ ഒരു ബൈക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിനടുത്ത് എത്തുന്നതാണ് എകെജി സെന്റർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ബൈക്കിലെത്തിയ ആൾ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിന് എതിർവശമുള്ള കടകൾക്കു മുന്നിൽ അൽപ്പനേരം നിന്നിരുന്നു. ആ സമയം എകെജി സെന്ററിനു മുന്നിൽനിന്നും കുന്നുകുഴി ഭാഗത്തേക്ക് മറ്റൊരു ബൈക്കും പോകുന്നത് കാണാം. ആ ബൈക്ക് മുന്നോട്ടു പോയശേഷം വേഗം കുറക്കുന്നുണ്ട്.

കടയുടെ ഭാഗത്ത് കുറച്ച് നേരം നിൽക്കുന്ന ബൈക്ക് ഓടിക്കുന്ന ആൾ ബൈക്ക് കുന്നുകുഴിഭാഗത്തേക്ക് തിരിച്ചശേഷം അൽപ്പം മുന്നോട്ടുപോയി ബൈക്ക് ഓഫാക്കുകയാണ്. പിന്നീട്, ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോകുന്നുണ്ട്. സ്റ്റാർട്ടാക്കുമ്പോഴുള്ള ബൈക്കിന്റെ ലൈറ്റ് മാത്രമാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാവുന്നത്. തുടർന്ന് കുന്നുകുഴി ഭാഗത്തുനിന്ന് ഒരു ബൈക്ക് എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലേക്ക് വേഗത്തിൽ ഓടിച്ചു പോകുന്നതും തൊട്ടു പിന്നാലെ മറ്റൊരു ബൈക്ക് കടയുടെ മുന്നിൽ എത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പിന്നീട് ബൈക്ക് കുന്നുകുഴി ഭാഗത്തേക്കു തിരിച്ചശേഷം സ്ഫോടക വസ്തു എറിഞ്ഞ് വേഗത്തിൽ ഓടിച്ചു പോവുകയാണ്.

അക്രമി ബൈക്കിലെത്തി നിരീക്ഷണം തുടങ്ങുന്നത് രാത്രി 11.23ന് ശേഷമാണ്.. സ്ഫോടക വസ്തു എറിഞ്ഞശേഷം പോകുന്നത് 11.24 നും. ബോബെറിഞ്ഞ ശേഷം ഇയാൾ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുന്നുകുഴിയിൽനിന്ന് വരമ്പശേരി ജങ്ഷനിൽ 11.25ന് അക്രമി എത്തുന്നുണ്ട്. ഇവിടെ റോഡ് രണ്ടായി തിരിയുന്നു. ഒന്നു ലോ കോളജ് ജങ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ബോംബേറ് സംഭവം അന്വേഷിക്കുന്നത്.

എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) ഐപിസി 436, വകുപ്പുകളാണ് പൊലീസ് കേസിൽ ചുമത്തിയിട്ടുള്ളത്. ഐപിസി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) അനുസരിച്ച് പത്തുവർഷംവരെ തടവിന് വരെ ശിക്ഷ ലഭിക്കാം. സ്ഫോടകവസ്തു വാണ് ഉപയോഗിച്ചതെന്നും ഫോറന്‍സിക് റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ ലഭിക്കുമെ ന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പൊലീസുകാർ എകെജി സെന്ററിന്റെ മുന്നിലുണ്ടായിരുന്നു. ജീവനക്കാരും പുറത്ത് ഇരിക്കുന്നുണ്ട്.

സ്ഫോടക വസ്തു എറിഞ്ഞ ഭാഗത്ത് പൊലീസ് ഉണ്ടായിരുന്നില്ല. ആദ്യം എന്താണെന്ന് ആർക്കും മനസിലായില്ല. സി സി ടി വി നോക്കുമ്പോഴാണ് കാര്യം മനസിലാവുന്നത്. രണ്ടു ബൈക്കുകളിലായി കുന്നുകുഴി ഭാഗത്തുനിന്നാണ് അക്രമികൾ എത്തിയത്. ആദ്യ ബൈക്ക് റോഡിൽ നിർത്തിയില്ല. ഒന്നുകിൽ ആ ബൈക്കിലുള്ളയാൾ നിരീക്ഷിക്കാനെത്തി. അല്ലെങ്കിൽ അതുവഴി കടന്നുപോയ യാത്രക്കാരാകുമെന്നും സംശയിക്കുന്നു.