ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലിവാങ്ങി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്.

ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന് പരിശോധനക്കായി എത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുകയുമായി ഇന്ന് ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 03:30 ഓടെ ഓഫീസിൽ വെച്ച് പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങവേ കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നും കണക്കിൽ പെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.