കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകം ,TP യെ തീർത്തവർ കുത്തുന്ന കുഴിയിൽ സിപിഎമ്മിന്റെ ശവമടക്ക്

ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി. ഞാൻ ഈ ആരോപണങ്ങൾ എല്ലാം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ പേരിൽ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാത്തത്. എനിക്കെതിരെ എന്തെല്ലാം കള്ളക്കേസുകളുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മാത്രം എനിക്കെതിരെ കേസ് കൊടുക്കാത്തത്. പാർട്ടി സെക്രട്ടറി വെല്ലുവിളിച്ചല്ലോ കേസ് കൊടുക്കുമെന്ന്. എന്നിട്ട് എന്താണ് കേസ് കൊടുക്കാത്തത്.

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകമാണെന്ന് ആവർത്തിച്ച് അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജി. കേരളത്തിലെ സിപിഎം അവസാനിക്കാറായി. ബംഗാളിലും ത്രിപുരയിലും തീർന്നു. ഇനി ഇവിടെയേ അവശേഷിക്കുന്നുള്ളു. അതും തീരും. തീർന്നേ മതിയാകൂ. അവസാന പ്രതീക്ഷയുടേയും വഴി അടയ്ക്കുകയാണ് മനു ചെയ്തത്. പി.ജയരാജനെയും വിശ്വസിക്കേണ്ട എന്ന് മനു തുറന്നു പറഞ്ഞു. സത്യസന്ധൻ, കൊള്ളാവുന്നവൻ എന്ന് പി. ജയരാജനെക്കുറിച്ച് ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അതെല്ലാം തിരുത്തി. പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാണ്. അന്ത്യകൂദാശ നടത്താൻ എത്തിയ ആളാണ് . മണിക് സർക്കാരാണ് ബംഗാളിൽ സിപിഎമ്മിനെ തീർത്തതെങ്കിൽ ഇവിടെ അതിനുള്ള നിയോഗം പിണറായിക്കാണ്.

പലരും പലതും തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നത് പിണറായി സർക്കാരിന് പാരയാകും . ആ തിരിച്ചറിവിന്റെ വ്യക്തമായ തെളിവാണ് ടിപി വധക്കേസിലെ കുറ്റവാളികൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ഇവരുടെ വെളിപ്പെടുത്തലുകളുണ്ടാക്കുന്നതിനെക്കാൾ വളരെ ചെറിയ പ്രത്യാഘാതങ്ങളേ ഇവരെ പുറത്തുവിട്ടാൽ ഉണ്ടാകൂ എന്ന തിരിച്ചറിവിലാണ് പാർട്ടി അത്തരമൊരു നീക്കം നടത്തിയത്.കുഞ്ഞനന്തനു സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന ഭയം ജയിലിൽ കഴിയുന്ന ടിപി വധക്കേസിലെ കുറ്റവാളികൾക്കും തോന്നിത്തുടങ്ങിയതായി ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞനന്തനെപ്പോലെ ഇല്ലാതാകാൻ ഒരുക്കമല്ലെന്നും പലതും തുറന്നു പറയുമെന്നും സംഘടിതരായ ഈ കുറ്റവാളികൾ പാർട്ടിയേയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞത് തിരഞ്ഞെടുപ്പു രാഷ്ട്രീയം മുൻനിർത്തിയല്ല. ഇനിയും പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും. ടിപി കേസിലെ പ്രതികളോട് സർക്കാരിനും സിപിഎമ്മിനും അമിതമായ വിധേയത്വം ഉണ്ട്. മനു തോമസ് പുറത്തുവന്ന് സംസാരിക്കുമ്പോൾത്തന്നെ ഇവർക്കുണ്ടാകുന്ന ഭയപ്പാട് എത്ര വലുതാണെന്ന് നമുക്കറിയാം. കണ്ണൂർ രാഷ്ട്രീയത്തിൽ വിശുദ്ധരായ ഒരാളുമില്ലെന്നാണ് മനുവിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. സിപിഎമ്മിനു വേണ്ടി ക്വട്ടേഷൻ രാഷട്രീയത്തിൽ പ്രവർത്തിക്കുന്നവർ പിന്നീട് വലിയ സ്വർണക്കള്ളക്കടത്തുകാരും മാഫിയയുമായി മാറും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ. ജയിലിലുള്ള ഷാഫിയുെട സ്വർണക്കടത്തും ക്വട്ടേഷനും നിയന്ത്രിക്കുന്നത് ഇവരാണ്. മലബാർ മേഖലയിലെ എല്ലാ പ്രധാന പ്രശ്നങ്ങളിലും ഷാഫിയുടെ ആളുകളുടെ ഇടപെടലുകളുണ്ട്.ടിപി വധക്കേസിൽ ജയിലിൽ കിടക്കുന്നവരും ഇതുപോലെ വലിയ വെളിപ്പെടുത്തലുകൾ നടത്താൻ സാധ്യതയുണ്ട്. എല്ലാ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും മറികടന്ന് ഇവരെ പുറത്തിറക്കാൻ സിപിഎം ശ്രമിക്കുന്നത് ഇവരെ ഭയക്കുന്നതു കൊണ്ടു തന്നെയാണ്. കുഞ്ഞനന്തന്റെ മരണം മാത്രമല്ല, മരണങ്ങളുടെ ഒരു പരമ്പര തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കുഞ്ഞനന്തൻ വഴി വേറെയും ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ്. ബംഗാളിൽ പോയി നന്ദിഗ്രാം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. അവിടുത്തെ ഭീകരത നേരിട്ട് അറിഞ്ഞു. അതിനേക്കാൾ ഭീകരമയാ കൊലപാതക ശൃംഖലകൾ കണ്ണൂരിലുണ്ട്.ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യേണ്ടി ‍വരുന്ന തരത്തിലുള്ള പ്രത്യാഘാതം ഈ സംഭവത്തിലുണ്ടായി. ഇതറിയാമായിരുന്നിട്ടും സർക്കാർ അവരെ പുറത്തിറക്കാൻ മുതിർന്നു. കുറ്റവാളികളെ പുറത്തിറക്കിയാൽ ഉണ്ടാകുന്ന ആരോപണത്തെക്കാളും വലുതാണ് അവർ എന്തെങ്കിലും തുറന്നു പറഞ്ഞാൽ സിപിഎം അനുഭവിക്കേണ്ടി വരിക. അതിനേക്കാൾ നല്ലത് അവരെ പുറത്തു വിടുന്നതാണ്.കുഞ്ഞനന്തന്റെ അവസാനഘട്ടത്തിൽ അദ്ദേഹത്തിന്റെ നില മാറിയിരുന്നു. തനിക്കു പലതും തുറന്നു പറയേണ്ടി വരുമെന്നു പറയാൻ തുടങ്ങി. ‘ചിലർ സുഖിക്കുമ്പോൾ ഞങ്ങൾ ജയിലിൽ കിടന്ന് അനുഭവിക്കുകയാണ്’ എന്നിങ്ങനെയെല്ലാം പറയാൻ തുടങ്ങിയതിനു പിന്നാലെയാണ് കുഞ്ഞനന്തൻ ഇല്ലാതായത്. ഇതേ അവസ്ഥയിലേക്കാണ് ബാക്കിയുള്ളവരും നീങ്ങുന്നത്. എന്നാൽ കുഞ്ഞനന്തനെപ്പോലെയല്ല അവർ. കുഞ്ഞനന്തൻ തനിച്ചായിരുന്നു. എന്നാൽ ഇവർ ഒറ്റക്കെട്ടായി നിൽക്കുകയാണ്.

കണ്ണൂർ ജയിലിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഞാൻ അവിടുത്തെ എംഎൽഎ ആയിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ സന്ദർശിച്ചിരുന്നു. ഇങ്ങനെയുള്ള മരണങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം, ക്ലിനിക്കൽ ഡെത്ത് ഉണ്ടാക്കുക എന്നിവയെല്ലാം രാജ്യാന്തര തലത്തിൽത്തന്നെ ശത്രുക്കളെ ഇല്ലാതാക്കാൻ നടന്നുകൊണ്ടിരിക്കുന്നതാണ്. കുഞ്ഞാലി വധം അങ്ങനെയല്ലേ. കുഞ്ഞാലി സുരക്ഷിതനാണെന്നു പറഞ്ഞ് ആളുകൾ ആശുപത്രിയിൽനിന്നു തിരിച്ചുപോയി. എന്നാൽ കുഞ്ഞാലിയുടെ ശത്രുക്കളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഒടുവിൽ കുഞ്ഞാലി മരിച്ചു. നാദാപുരത്തെ ഷിബിൻ വധത്തിലും ഇതേ കാര്യങ്ങളാണ് നടന്നത്. മരണം സംഭവിക്കാൻ മാത്രം മാരകമായ മുറിവില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോട്ടിലുണ്ട്. അതുകൊണ്ടാണ് പ്രതികൾ രക്ഷപ്പെട്ടത്. ചോര വാർന്നാണ് ഷിബിൻ മരിച്ചത്. എനിക്കു പറയാൻ പറ്റാത്ത പല ക്ലിനിക്കൽ ഡെത്തുകളുമുണ്ട്. ഈ രീതിയിൽത്തന്നെയാണ് കുഞ്ഞനന്തനെ ഇല്ലാതാക്കിയത്.