വി ഡി സവർക്കറെ ആക്ഷേപിച്ചു, രാഹുൽ ഗാന്ധിക്കെതിരെ കേസ്

മുംബൈ. വി ഡി സവർക്കർക്കെതിരായ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ശിവസേന ഷിൻഡെ വിഭാഗത്തിൻ്റെ പരാതിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ് പ്രതികരിച്ചിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ സംസാരിക്കുകയായിരുന്നു. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ജി എഴുതിയതാണിത് എന്ന് പറഞ്ഞു ഒരു കത്തും ഉയർത്തി കാട്ടിയിരുന്നു. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തിൽ ഒപ്പുവെക്കുമ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു എന്നും, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു.

വി ഡി സവർക്കർക്ക് ബ്രിട്ടീഷുകാരെ ഭയമായിരുന്നു എന്നായിരുന്നു രാഹുലിൻറെ വിവാദ പരാമർശം. മഹാത്മാഗാന്ധി, ദവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ തുടങ്ങിയവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുൽ പറയുകയുണ്ടായി. പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് ഇപ്പോൾ കോൺഗ്രസ്.

ഇതിനിടെ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തള്ളി കോൺഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ രംഗത്തെത്തി. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടത്. “രാഹുൽ ഗാന്ധി പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. ഞങ്ങൾ കോൺഗ്രസുമായി സഖ്യത്തിലായത് ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താനാണ്”. ഉദ്ധവ് താക്കറേ പറഞ്ഞു. 2019ലാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഉദ്ധവ് താക്കറേയുടെ ശിവസേന കോൺഗ്രസും എൻസിപിയുമായി ചേർന്ന് മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഭാഗമാകുന്നത്.