പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.

മലയിന്‍കീഴ് സ്വദേശി ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി സജീകുമാര്‍ എന്ന ചൂഴാറ്റുകോട്ട അമ്പിളിക്ക് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ സ്ഥാപന ഉടമ സുനില്‍കുമാര്‍ ഒളിവിലാണ്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.

പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് കേസ്.