![cbi news](https://thekarmanews.com/wp-content/uploads/2022/06/cbi-news.jpg)
ന്യൂഡല്‍ഹി/ അധികാരപിൻബലത്തിൽ പാവപെട്ടവനുള്ള വളം സബ്‌സിഡി നിരക്കില്‍ വാങ്ങി വിദേശത്തേക്ക് കയറ്റി അയച്ച് പണം സമ്പാദിച്ചതിനു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെന്‍ ഗെലോട്ടിനെതിരെ സി ബി ഐ കേസെടുത്തു. രാസവള കുംഭകോണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെന്‍ ഗെലോട്ടിനും മറ്റ് പതിനാല് പേര്‍ക്കുമെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ജോഥ്പൂരിലെ അഗ്രസെന്‍ ഗെലോട്ടിന്റെ വീട്ടിലും മൂന്ന് സംസ്ഥാനങ്ങളിലായി പതിനാറ് സ്ഥലങ്ങളിലും സിബിഐ പരിശോധനയും നടന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വളം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആഗ്രസെന്നിന് നേരെയുള്ള ആരോപണം. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട പൊട്ടാസ്യം ക്ലോറൈഡ് വളം വിദേശത്തേക്ക് കയറ്റുമതി ചെയ്തു ലാഭം കൊയ്യുകയായിരുന്നു.
കേസിൽ അഗ്രസെന്‍ ഗെലോട്ട് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തായി സിബിഐ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, എന്നിവിടങ്ങളിലെ 17 സ്ഥലങ്ങളില്‍ 60ലധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ദീന്‍ ദയാല്‍ വോറ, അമൃത് ലാല്‍ ബന്ദി, ബ്രിജേഷ് ജയറാം നാഥ്, നിതിന്‍ കുമാര്‍ ഷാ, സുനില്‍ ശര്‍മ, പ്രവീണ്‍ സറഫ് എന്നിവരും കേസില്‍ പ്രതികളാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ സമരത്തിന്റെ ഭാഗമായതിന്റെ പ്രതികാരമായാണ് കേന്ദ്രസര്‍ക്കാര്‍ സഹോദരനോട് പ്രതികാരം ചെയ്യുന്നതെന്ന് അശോക് ഗെലോട്ട് ആരോപിക്കുന്നു. 2020ല്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ പ്രതിസന്ധി ഘട്ടത്തിലും റെയ്ഡ് നടത്തിയിരുന്നതായി അശോക് ഗെലോട്ട് പറഞ്ഞു. ‘രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ ഉദ്ദേശിച്ചുള്ള പ്രസ്തുത വളം, അഗ്രസെന്‍ ഗെഹ്ലോത് തന്റെ കമ്പനിയായ ‘അനുപം കൃഷി’യിലൂടെ സബ്‌സിഡി നിരക്കില്‍ വാങ്ങുകയും പിന്നീട് മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.