നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3, ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ മോട്ടോര്‍ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേത്ത് പേടകത്തെ ഉയര്‍ത്തിയത്.
ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം ഇനിയുള്ള അഞ്ചുദിവസം സഞ്ചരിക്കുക.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഓഗസ്റ്റ് അഞ്ചിന് കടക്കും. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17-നാണ് ഈ പ്രക്രിയ നടക്കുക. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങും.

വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ദൗത്യത്തിന് കൂടുതല്‍ ദിനങ്ങള്‍ ആവശ്യമായി വരുന്നത്.