ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമപ്രവര്‍ത്തനം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ചിലര്‍ നടത്തുന്നത് കുത്തിത്തിരിപ്പ് മാധ്യമപ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവിനെ വിമര്‍ശിച്ച വാര്‍ത്താ ചാനല്‍ അവതാരകനുനേരെയും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു.

മാധ്യമപ്രവര്‍ത്തനം കച്ചവടം മാത്രമാകുന്നുവെന്നും മൂല്യങ്ങളില്‍ മാറ്റം വന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരം നല്‍കും. ആവശ്യമെങ്കില്‍ അതുക്കും മേലെ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.