പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്, ഇന്ന് അംഗത്വം സ്വീകരിക്കും

വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനു ഏറ്റവും വലിയ ആഘാതം. കോൺഗ്രസിന്റെ തറവാടുകൾ തകരുന്നു. അവിടെ കാവി കൊടി പാറുകയും ബിജെപി കുടുംബങ്ങൾ ആകുകയും ചെയ്യുന്നു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പത്മജ കൂടിക്കാഴ്ച നടത്തിയാതായാണ് വിവരം. ഇന്ന് ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അഭ്യൂഹമുണ്ട്. ബിജെപിയിൽ ചേരുമെന്ന വാർത്ത നിഷേധിക്കുന്ന എഫ്.ബി പോസ്റ്റും പത്മജ പിൻവലിച്ചു.

പത്മജക്ക് പിന്നാലെ തന്നെ കെ മുരളീധരൻ, കെ സുധാകരൻ എന്നിവരും ഉണ്ട് എന്നും സൂചനകൾ. കെ സുധാകരൻ മൽസരിക്കാത്തതു തന്നെ സംശയങ്ങൾ ഉണ്ടാക്കുന്നു. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്‍മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന. എന്നാൽ പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു.

ബിജെപിയിലേക്കു പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാമണ്ഡ‍ലത്തിൽനിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു. വി.എസ്.സുനിൽ കുമാറായിരുന്നു അന്ന് എതിർസ്ഥാനാർഥി.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാൽ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്.

പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വന്നപ്പോൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.