സിസേറിയനിടെ പഞ്ഞി യുവതിയുടെ വയറ്റിൽ ഉപേക്ഷിച്ചു; ആരോഗ്യ വകുപ്പിന് തലവേദനയായി ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ : പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ പഞ്ഞി വയറ്റിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിൽ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴിഞ്ഞ മാസം 18 നാണ് ലക്ഷ്മിയുടെ സിസേറിയൻ മെഡിക്കൽ കോളേജിൽ വച്ച് നടന്നത്.

ആദ്യ പ്രസവമായിരുന്നു. നാലാമത്തെ ദിവസം ലക്ഷ്മി ഡിസ്ചാർജ് ആയി. എന്നാൽ അടുത്ത ദിവസം തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാൻ തുടങ്ങി. തുടർന്ന് ആശുപത്രിയിൽ തിരിച്ചെത്തി പഞ്ഞി വയറ്റിലുണ്ടെന്ന് പറഞ്ഞു. എന്നാൽ ഇത് സമ്മതിക്കാൻ അധികൃതർ തയ്യാറായില്ല.

തുടർന്ന് യുവതിക്ക് പഴുപ്പിനും വേദനയ്‌ക്കും മരുന്ന് നൽകുകയാണ് ചെയ്തത്. വയർ വീണ്ടും തുന്നിക്കെട്ടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം മതിയെന്ന് പറഞ്ഞെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടി. ഇന്നലെ രാവിലെയാണ് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ നിരന്തരമായി പരാതികൾ ഉയരുകയാണ്. അടുത്തിടെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു.