ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗണ്‍സിലര്‍, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാൻ കഴിയാത്തതിലുള്ള രോക്ഷപ്രകടനം

ആനകപള്ളി : ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാൻ കഴിയാത്തതിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗണ്‍സിലര്‍. ആന്ധ്രയിലെ ആനകപള്ളി നാര്‍സിപട്ടണം മുന്‍സിപ്പാലിറ്റി 20-ാം വാര്‍ഡിലെ തെലുങ്കുദേശം പാര്‍ട്ടി കൗണ്‍സിലര്‍ മുളപാര്‍ത്തി രാമരാജുവാണ് കൗണ്‍സില്‍ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനുള്ള അമർശത്തിലാണ് അദ്ദേഹം സ്വയം ശിക്ഷിച്ചത്. ഞാന്‍ കൗണ്‍സിലര്‍ സ്ഥാനത്തെത്തിയിട്ട് 31 മാസങ്ങളായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ എനിക്കായില്ല എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാര്‍ഡിലെ റോഡുകളും വൈദ്യുതി വിതരണവും ജലനിര്‍ഗമനസംവിധാനവും ശുചീകരണ പദ്ധതികളുമൊക്കെ തകരാറിലാണ്. എന്നാൽ ഇതിനൊന്നും പരിഹാരം കാണാൻ അദ്ദേഹത്തിന് ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ വാര്‍ഡിനെ നഗരസഭാ അധികൃതര്‍ അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വോട്ടര്‍മാര്‍ നിരന്തരം തന്നോടാവശ്യപ്പെടുകയാണെന്നും അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനാവാത്തതിലും ഭേദം കൗണ്‍സില്‍ യോഗത്തില്‍ മരിക്കുന്നതാണെന്നും രാമരാജു പറയുകയുണ്ടായി. ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ആളാണ് അദ്ദേഹം.