ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ കോവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദം

ന്യൂഡല്‍ഹി: ആശ്വാസ പ്രഖ്യാപനവുമായി കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ. അറോറ. ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ കോവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
മേയ് 13ന് ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം വാക്സീന്‍ ഡോസുകളുടെ ഇടവേള 6-8 ആഴ്ചയില്‍നിന്ന് 12-16 ആഴ്ചയായി വര്‍ധിപ്പിക്കുകയാണെന്ന ഉത്തരവ് പുറപ്പെടുവിച്ചു.

പ്രഖ്യാപന സമയത്ത് രാജ്യത്ത് വാക്സീന്‍ ക്ഷാമം അനുഭവപ്പെടുകയും രോഗികള്‍ വര്‍ധിക്കുകയുമായിരുന്നു. മൂന്നു മാസത്തിനിടയില്‍ വാക്സീന്‍ ഡോസ് ഇടവേള വീണ്ടും വര്‍ധിപ്പിച്ചതോടെ വാക്സീന്‍ ക്ഷാമം മൂലമാണിതെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

അതേസമയം, വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷണസംഘം കോവിഷീല്‍ഡ് വാക്സീന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ടു ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനമാകുമെന്ന് കണ്ടെത്തിയെന്നും അറോറ പറയുന്നു.

ഗുരുതരമായ രോഗം, ആശുപതിവാസം, മരണം എന്നിവയില്‍നിന്ന് കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സീന്റെ ഒറ്റ ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസ് എടുത്തവര്‍ക്കുള്ള സുരക്ഷ സമാനമാണെന്നും അറോറ പറയുന്നു.

ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. കണക്കുകള്‍ പ്രകാരം പ്രതിരോധം വളരെ മികച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

ഇതേസമയം ബ്രിട്ടന്‍ വാക്സീന്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു. ആറാഴ്ചയ്ക്കുശേഷം ലോകാരോഗ്യസംഘടന 6-8 ആഴ്ച ഇടവേള കൊണ്ടുവകുന്നത് നന്നാകുമെന്ന് ശുപാര്‍ശ ചെയ്തു.

പിന്നാലെ ഏപ്രിലില്‍ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതല്‍ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി.