പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജനസമ്മേളനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.എം ; കൂറ്റന്‍ യുവജന റാലി സംഘടിപ്പിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം നീക്കം. മോദിയുടെ സമ്മേളനത്തിന് മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യുവജന റാലി സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെയോ ബാനറിലായിരിക്കും റാലി സംഘടിപ്പിക്കുക. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ, കന്നഡ സൂപ്പര്‍താരം യാഷ്, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, ‘യുവം 2023’ മെഗാ യൂത്ത് കോണ്‍ക്ലേവ് ഒരു ദിവസം നേരത്തേയാക്കി. 25നു നടത്താനിരുന്ന പരിപാടി തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ 24ന് നടക്കും. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുള്ളതിനാലാണു തിയതിയിൽ മാറ്റം ഉണ്ടായത്.

പ്രധാനമന്ത്രി വൈകിട്ട് 5ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും.
പിന്നാലെ തേവര ജംഗ് ഷനിൽ നിന്നു റോഡ് ഷോയായി എസ്എച്ച് കോളജിലെത്തും. പതിനായിരത്തോളം പേരെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടർന്ന് വിവിധ മേഖലകളില്‍ നിന്നുള്ള യുവാക്കളുമായുള്ള മോദിയുടെ ആശയവിനിമയം നടത്തും.