സമരത്തിനെതിരെ പ്രതിഷേധം; ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി

മദ്യപിച്ചെത്തി ബഹളമുണ്ടാക്കി എന്ന എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്‌റെ. ഇടപ്പള്ളി വൈറ്റില ദേശീയപാതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ജോജു ജോര്‍ജ് ഇടപെട്ടത്.

പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. ഇതോടെ പ്രതിഷേധത്തിനെതിരെ ജോജു ജോര്‍ജ് രംഗത്തെത്തി. ഗതാഗതം തടസപ്പെട്ടതോടെ കാറില്‍ യാത്രചെയ്യുകയായിരുന്ന നടന്‍ ജോജു ജോര്‍ജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി.

കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോര്‍ജു കുറ്റപ്പെടുത്തി. ഷോ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേര്‍ന്നു. ഇതേ തുടര്‍ന്ന് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ഉപരോധസമരം അവസാനിച്ച് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍, പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. അദ്ദേഹത്തെ കൈയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ട്. ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. റോഡ് തടഞ്ഞതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇത്തരത്തില്‍ ഒരു സമരമുണ്ടാവുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ, രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലെന്നും പോലീസ് പ്രതികരിച്ചു.

അതേസമയം മദ്യപിച്ചെത്തിയ നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.