![news click](https://thekarmanews.com/wp-content/uploads/2023/10/news-click-1.jpg)
ദില്ലി. യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത് എന്നാൽ കേസിൽ അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ദില്ലി പൊലീസിന്‍റെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും സാമ്പത്തിക കുറ്റകൃത്യവിഭാഗവും വിശദമായ അന്വേഷണം നടത്തുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സിബിഐ ഉള്‍പ്പെടെ കേസ് ഏറ്റെടുത്തകാര്യവും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
അറസ്റ്റ് ചെയ്തതിന്റെ കാരണം പ്രബീറിനെ അറിയിച്ചിട്ടില്ലെന്നും ചൈനയില്‍ നിന്ന് ഒരു പണവും അവര്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
വിചാരണ കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗെഡെല ഹര്‍ജി തള്ളിയത്. നിലവില്‍ ഒക്ടോബര്‍ 20വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരു വരും. ഹര്‍ജിയില്‍ വലിയ പ്രധാന്യം കാണുന്നില്ലെന്നും അറസ്റ്റിന്‍റെ കാരണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.