ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി, ദേവികയെ ലോഡ്ജിൽ വിളിച്ചു വരുത്തി ഇല്ലാതാക്കിയത് താൻതന്നെയെന്ന് പുരുഷ സുഹൃത്ത്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ദേവികയും താനും പ്രണയത്തിലായിരുന്നുവെന്ന് പ്രതിയായ സതീഷ് പൊലീസിന് മൊഴി നൾകി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് മരിച്ചത്.

ലോഡ്ജിലെ 306-ാം നമ്പർ മുറിയിലായിരുന്നു കൊലപാതകം. സംഭവത്തിൽ ദേവികയുടെ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. കൊല നടത്തിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഇയാൾ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും കഴുത്തിന് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്ന് പ്രതി സതീഷ് പൊലീസിനോട് പറഞ്ഞു.

ദേവികയുമായി താൻ പ്രണയത്തിലായിരുന്നെന്നാണ് സതീഷ് നൽകിയിരിക്കുന്ന മൊഴി. ദേവികയുടെ ഭർത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീശിന്റെ മൊഴി. കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ് 34 വയസുകാരനായ ഇയാൾ.

കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലായിരുന്നു സതീഷിൻറെ താമസം. ഫോറൻസിക് സംഘം സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തി. ഹൊസ്ദുർഗ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റുകാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.