‘ഡാന്‍സാഫ്’ സംഘത്തിന് മയക്കുമരുന്ന് സംഘം; വാര്‍ത്ത നിഷേധിച്ച് ഡിജിപി

മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഡാന്‍സാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാന്‍സാഫിനെതിരെ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി. തിരുവനന്തപുരത്ത് വര്‍ധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്‌ഐയുടെ നേതൃത്വത്തല്‍ ഡാന്‍സാഫ് എന്ന സംഘം രൂപീകരിച്ചത്.

എന്നാല്‍ മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച പൊലീസിന്റെ ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാന്‍സാഫിന്റെ രീതിയെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇന്റലിജന്‍സ് റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് വാഹനത്തില്‍ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കല്‍ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാക്കും. കേസെടുക്കാന്‍ കൊണ്ടുവരുന്നത്തില്‍ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാന്‍സാഫ് രീതിയില്‍ ലോക്കല്‍ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്.

പേട്ട, മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലെടുത്ത കേസുകള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.