മുഖ്യമന്ത്രിയുമായി ഡിജിപി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും, ട്രെയിനിലെ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത

കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് കേസില്‍ ഭീകരബന്ധം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ചര്‍ച്ച തിങ്കളാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറുവാന്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കേസില്‍ തീവ്രവാദ ബന്ധം തള്ളിക്കളയുവാന്‍ സാധിക്കില്ലെന്ന് എന്‍ഐഎ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ട്രെയിന്‍ തീവെപ്പ് കേസില്‍ കേരളത്തിന് അകത്തും പുറത്തും അന്വേഷണം വേണമെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ചെന്നൈ, ബെംഗളൂരു, കൊച്ചി എന്‍ഐഎ ഓഫീസുകളുടെ ചുമതലയുള്ള ഡിഐജി എസ് കാളിരാജ് മഹേഷ് കുമാറാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചര്‍ച്ച നടത്തും.

ഇത് സംബന്ധിച്ച യോഗങ്ങള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കും. എന്‍ഐഎ ഡിജി ദിന്‍കര്‍ ഗുപ്തയുമായി കാളീരാജ് മഹേഷ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നുമാണ് പ്രതി ആവര്‍ത്തിക്കുന്നത്. കേസ് ആസൂത്രിത ആക്രമണമാണെന്ന നിഗമനത്തില്‍ എത്തിയാല്‍ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുവാന്‍ കേരള പോലീസിന് പ്രയാസകരമാകും.